2010 ഫെബ്രുവരി 17, ബുധനാഴ്‌ച

പ്രണയം

എന്റെ കവിതയില്‍
നീ
മഞ്ഞായും മഴയായും
പെയ്യുന്നു.

വ്യശ്ചികത്തിന്റെ
വ്രതക്കുളിരില്‍
നീ
പ്രപഞ്ചത്തിന്റെ പുണ്യവും
അനുഗ്രഹവും.
നിന്റെ തടാകത്തിലൂടെ
എന്റെ തോണി ഒഴുകുന്നു......

വെയില്‍
മഞ്ഞിന്‍ പടര്‍പ്പിലൂടെ
എന്നിലേയ്ക്ക്
പെയ്തിറങ്ങുന്നു;
ഞാന്‍ നിറഞ്ഞു കവിയുന്നു.
ഓര്‍മ്മകള്‍
വിതുമ്പുകയും
കാലം പിറകോട്ടുപോകുകയും ചെയ്യുമ്പോള്‍
വസന്തം
അതിന്റെ വേനല്‍ കാഴ്ചകളാല്‍
ഒരു ഹ്യദയത്തെ ചുട്ടുനീറ്റുന്നു.

ഇലകളും പൂക്കളും
ഇല്ലാതെ
ഒരു മരം
അതിന്റെ മരണത്തെ
സ്വപ്നം കാണുന്നു....

2010 ഫെബ്രുവരി 6, ശനിയാഴ്‌ച

ജിപ്സികളുടെ ആത്മകഥ

ഞങ്ങള്‍
ജിപ്സികള്‍.

ജീവിതത്തിനും,
മരണത്തിനും ഇടയ്ക്ക്-
കൊത്താങ്കല്ലാടുന്നവര്‍.

പുലരിയിലേയ്ക്ക്
കവണക്കല്ലെറിഞ്ഞ്
സൂര്യനെ തിരിച്ചു പിടിക്കുന്നവര്‍.

നാടും,
വീടും,
ഭാഷയും
അതിരുകല്പിക്കാത്ത-
സ്വാതന്ത്ര്യത്തിന്റെ
പതാക വാഹകര്‍.

ഞങ്ങള്‍
ജിപ്സികള്‍;
വഴിയും വനവും
സ്വന്തമാക്കിയവര്‍.

ഞങ്ങള്‍
ഉണ്മയുടെ നേരവകശികള്‍.

2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

സന്ദര്‍ശനം

ഓര്‍മകള്‍ക്കുമേല്‍ ഒരു‌ ‌-
വാക്കിന്റെ
കനം തൂങ്ങിനിന്നു.

സലില്‍ദായുടെയും
മ്രിണാള്‍സെന്നിന്റെയും
നിശ്ചലചിത്രങ്ങള്‍ക്കുമേല്‍
ഒരുകണ്ണുനീര്‍തുള്ളി മിഴിചുനിന്നു.

ചെമ്മരിയാടുകള്‍
നിറയെ
കമ്പളിരോമങ്ങളുമായി
വസന്തങ്ങളിലൂടേ
നടന്നുപോയിരുന്നു.

സ്വപ്ന്ങ്ങളുടെ കൂട്ടുകാരന്‍
മഞ്ഞില്‍
തടാകത്തിലൂടെ
പായ്‌വഞ്ചി തുഴയുന്നു.

നീയും ഞാനും
ജീവിതത്തിലേയ്ക്
പകച്ചുനോക്കി നിലവിളിക്കുന്നു.